ജോർജിയ: അഞ്ച് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന യുഎസ് മുൻ സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി.
ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരേ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടങ്ങൾ പരാജയപ്പെട്ടു. ജമൈക്കയിൽ ജനിച്ച ഗോഡ്ഫ്രി 1970കളിലാണ് അമേരിക്കയിലെത്തിയത്.
തുടർന്ന് യുഎസ് ആർമിയിൽ ചേർന്ന് സേവനമനുഷ്ഠിച്ചു. 2014ൽ ഒരു ഇമിഗ്രേഷൻ കോടതി, ഹാജരാകാത്തതിനെത്തുടർന്ന് അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു.
എന്നാൽ തനിക്ക് അത്തരമൊരു നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് ഗോഡ്ഫ്രി പറയുന്നത്. കഴിഞ്ഞ വർഷം ഒരു ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടപ്പോഴാണ് പഴയ ഉത്തരവിന്റെ പേരിൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഗോഡ്ഫ്രിക്ക് മുൻപ് ചില ക്രിമിനൽ കേസുകൾ (ഗാർഹിക പീഡനം ഉൾപ്പെടെ) ഉണ്ടായിരുന്നുവെന്നും നിയമം ലംഘിക്കുന്നവർക്ക് രാജ്യത്ത് തുടരാൻ അവകാശമില്ലെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വാദം.
തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും നീതിക്കായി കോടതിയിൽ ഒരു അവസരം ചോദിച്ചിട്ടും സർക്കാർ അത് നിഷേധിച്ചെന്നും മകൾ ക്രിസ്റ്റ്യൻ വേഡ് പറഞ്ഞു.